സർക്കാർ എൽ പി സ്കൂൾ
മേവെള്ളൂർ ആണ് ഇന്ന് ഓർമ്മകളുടെ സഞ്ചയികയിൽ.. അവിടെയാണു ഞാൻ മലപ്പുറത്തു നിന്നു വന്ന് പഠനം തുടർന്നത്. അവിടെത്തന്നെയുള്ള താഴത്തെ സ്കൂളിലാണ് ഹൈസ്കൂൾ പഠനം. രണ്ടു ദിവസം മുമ്പ് 86 ബാച്ചിന്റെ ഒരു കൂട്ടായ്മ May 25 നു രൂപീകരിച്ചതിൽ
ചേർത്തോട്ടെയെന്നു ചോദിച്ച് ഒരു മെസ്സേജ് . എനിക്കാരേയും ഓർമ്മയില്ല. പലരും എന്നെ ഓർമ്മിക്കുന്നു എന്ന വിസ്മയം. മൂലയ്ക്കൽ മുനിഞ്ഞിരുന്ന മിണ്ടാക്കുട്ടി. ദിവാസ്വപ്നങ്ങൾ കാണുന്ന രൂപഭംഗിയോ
ആത്മവിശ്വാസമോ ഒന്നുമില്ലാത്ത
ഒരു സങ്കടക്കാരി - എന്തൊക്കെയോ പഠിച്ച് കുറച്ചു മാർക്കു വാങ്ങിയിരുന്നു എന്ന ഒറ്റ ഗുണം കൊണ്ട് ഓർമ്മിക്കപ്പെടുന്നു. ഗ്രൂപ്പിൽ എല്ലാവരും സ്കൂൾ ക്ലാസിലെന്നപോലെ കലപില കൂട്ടുന്നു. ഭൂതകാലത്തിന്റെ മധുരത്തിലേക്ക് ഞാനും അലിഞ്ഞു. ഈ വിസ്മയത്തിന് മഞ്ഞുതുള്ളിയിൽ പ്രതിഫലിക്കുന്ന പ്രപഞ്ചത്തിന്റെ ചാരുത.
അനുഭവം
മഴ പെയ്തു തോർന്നിട്ടും മരം പെയ്യുന്നു. ഈ രാത്രി മുഴുവൻ ഉണർന്നിരുന്ന് എഴുതാനാവുമെനിക്ക്.
എല്ലാ സങ്കല്പനങ്ങൾക്കും
അപ്പുറം സങ്കീർണ്ണമാണീ
സംരചന. ആ മഹാസംയോജകന്റെ മഹിതോദാരത കണ്ണ് നേരിട്ടു കാണുന്നു. എന്നിട്ടും കളങ്കപ്പെടട്ടെ എന്ന്
കണ്ണീര് വടിച്ചെറിഞ്ഞു ശപിച്ച്
രജോവിരലുകൾ നീട്ടി
തൊട്ടുമുടിച്ചു ഞാൻ . തിരിച്ചറിഞ്ഞ പോലെ കാഴ്ച മാഞ്ഞു , എന്നിലെ രജസ്സും. നരവംശത്തിന്റെ മുഴുവൻ
അഹന്തയും പൊള്ളിച്ചുടുന്ന
ലൗകിക സങ്കടങ്ങളിൽ കത്തിയമരുന്നു. യാചന , പ്രാർത്ഥന.
മോക്ഷത്തിന്റെ
ഒരു പിടി അന്നം
കൊണ്ട് എന്നെ ഊട്ടൂ .., വസ്ത്രാഞ്ചലം കൊണ്ട് നീരിറ്റിച്ച്
ഇനി തിരിച്ചു വരാത്തവണ്ണം
എന്നെ പടി കടത്തണേ -
ഓണദിനക്കുറിപ്പുകൾ
പൂരാടമാണ്
ഓണക്കോടി
ഇന്നെടുത്തേ പറ്റൂ
രണ്ടമ്മമാരും
രണ്ടു കുട്ടികളുമേ
ലിസ്റ്റിലുള്ളൂ.
പക്ഷേ തിരക്കുകൂട്ടണം
അല്ലെങ്കിലത്
ഇന്നും നടക്കില്ല
പോയി. വാങ്ങി.
ചെറിയ കട .
വലിയ തിരക്കില്ല
അച്ചൂന് മാഞ്ചസ്റ്ററിന്റെ
തൊപ്പിയും മാസ്ക്കും
വാങ്ങിയതിലായിരുന്നു
കൂടുതൽ സന്തോഷം.
കുട്ടിക്കാലത്തെ
ഓണത്തിന്റെ കയ്പ്
തൊണ്ടയിൽ നിറഞ്ഞു.
ഉത്രാടത്തിൻ നാൾ സന്ധ്യ വരെ
കാത്തുനിന്ന് ഓണക്കോടി
തയ്ച്ചു വാങ്ങി പാലം കടന്ന്
റയിൽ വഴിയിലൂടെ ഓടിയും
നടന്നും തളർന്ന് കിതച്ചു കൊണ്ട് മലകയറി
വീടെത്തിയത് - ആ ദിനങ്ങളിൽ
എന്നോ ആണ്
എനിയ്ക്ക് ചിറകു മുളച്ചത് -
ഞാനൊരു പറക്കുന്ന കുതിരയായത് ....
പച്ചക്കറി ഹരിതക്കാർ
കൊണ്ടു വന്നു.
പച്ചക്കായ ഇല്ല.
കൂട്ടുകറി വേണ്ടെന്നു
വയ്ക്കാം. പക്ഷേ
രണ്ടുമൂന്നു കായ വറക്കണ്ടേ -
പരിപ്പുവട ഉണ്ടാക്കണമെന്നുണ്ട്.
അമ്മ തുടങ്ങിയ പതിവാണ്. തുടരുന്നത്ര പോട്ടെ.
ചെറുകറികൾ ഇഞ്ചിയും
ഉള്ളിയും പച്ചമുളകും വേണം.
വലിയ നാരങ്ങയുടെ സുഗന്ധവും
അച്ചാറും പാത്രത്തിലായ്ക്കഴിഞ്ഞു.
നാളെ കാളൻ കൂടി ഉണ്ടാക്കി വയ്ക്കണം. അപ്പോൾ തിരുവോണ ജോലികളിൽ ഒന്നു കുറയും.
പായസം പരിപ്പു തന്നെ. പച്ചക്കായ സംഘടിപ്പിക്കണമല്ലോ..
അതിനാവട്ടെ ഉത്രാടപ്പാച്ചിൽ .
വീട് വൃത്തിയാക്കൽ ഇനിയും ബാക്കി. എല്ലാറ്റിന്റേയും അർത്ഥമില്ലായ്മ ഇടയ്ക്കിടക്ക്
ഓർമ്മ വരും. മടുപ്പും ക്ഷീണവും കൂടെ വരും. എന്നാലും കലംപട്ടയും
കൊങ്ങിണിയും അരിപ്പൂവും കൃഷ്ണ മുടിയും തേടി കാടും മേടും കയറിയിറങ്ങിയ കുട്ടിക്കാലം
എനിക്കും പറയാനുണ്ടല്ലോ -
കായുപ്പേരിയും ശക്കരവരട്ടിയും ചീടയും നറും രുചിയും മണവുമായ് ഓർമ്മ പുറത്തു വന്നു നില്ക്കുന്നുണ്ടല്ലോ. കുട്ടികൾ എന്തെങ്കിലും ഒന്നറിയട്ടെ. നാളെ വഴിക്കണ്ണുമായ് കാത്തിരിക്കുമ്പോൾ
ഓണത്തിനെങ്കിലും വന്നു പോവാൻ
വേണ്ടിയാണിപ്പോഴത്തെ
ഈ കാട്ടിക്കൂട്ടലുകളൊക്കെ .
ഉവ്വ്, ഞാനതൊക്കെ
പുന:സൃഷ്ടിക്കാനാഗ്രഹിച്ചു.
ഏതാണ്ട് സങ്കല്പം പോലെയൊക്കെ
ചമച്ചു. വീടു വൃത്തിയാക്കൽ,
ചെറു കറികളുടെ നിർമ്മാണം,
വറവ് ഒക്കെ അംഗങ്ങളുടെ
തുണയോടെയും അല്ലാതെയും.
രാത്രിയിൽ കടുത്ത തലവേദന.
ഒരുപാടു വൈകി ഉറങ്ങാൻ . അസ്വാസ്ഥ്യവും അനിഷ്ടവും.
എത്ര ആഗ്രഹിച്ചിട്ടും
ഓണത്തിന്റെ ആഹ്ളാദത്തെ
കൈ നീട്ടിത്തൊടാൻ കഴിഞ്ഞില്ല.
ഓണക്കാലത്ത്
തുമ്പക്കുടവും മുക്കുറ്റിയും അരിമാവവണിഞ്ഞ മാതേവരും നിരന്നിരുന്ന സ്വന്തംവീട്ടിലേക്കു പോകേണ്ടെന്നതാവാം കാരണം.
വീടു നഷ്ടപ്പെടുമ്പോൾ ,
പ്രിയതകൾ ഇല്ലാതാവുമ്പോൾ ,
സ്നിഗ്ദമായ ഓർമ്മകളിൽ നിന്ന്
മുഖം തിരിക്കുമ്പോൾ
ഓണം പടിക്കൽ വന്നു നോക്കിയിട്ട്
കയറാതെ തിരിച്ചു പോകുന്നു.
ഓണം വിഷു പോലെയുള്ള
കാലമാപകങ്ങളുടെ പ്രയോഗം ഇവിടെ ഫലിയ്ക്കപ്പെടാതെയായിരിക്കുന്നു.
ബന്ധവൃക്ഷങ്ങൾ തളിർക്കുന്നില്ല.
സൗഹൃദത്തിന്റെ വേരുകൾ
ആഴ്ന്നിറങ്ങുന്നുമില്ല.
അകത്തുള്ള അബദ്ധ ജടിലമായ
ലോകത്തെ പുറത്തു ഞാൻ
വിന്യസിക്കുന്നതാണു
നീ കാണുന്നത്.
അതൊരു മായക്കാഴ്ചയെന്നു
നിനക്കു ബോദ്ധ്യമുള്ളതു കൊണ്ടാണ്
ഞാൻ ഉള്ളതു പോലെ
ഇല്ലാതാകുന്നത്.
കുറച്ചു കാലം മുമ്പാണ് -
ഒരു കവിതാ മത്സരം
നടക്കുന്നു..
ക്രിസ്തു കാനായിലെ
വെള്ളം വീഞ്ഞാക്കിയതാണ്
കവിതയ്ക്കു വിഷയം. കൗമാരക്കാരനായ
ലോർഡ് ബൈറണുമുണ്ട്
മത്സരത്തിൽ പങ്കെടുക്കാൻ ...
എഴുതാനൊന്നും
തോന്നാതെ
വിഷണ്ണനായിരിക്കുന്നു
പില്ക്കാല ഭാവ ഗായകൻ -
നിരീക്ഷകൻ
രചനകൾ
വാങ്ങാനെത്തുന്നതിനിടെ
ബൈറൻ തിരക്കിട്ടു കുറിച്ചു കൊടുത്തു..
'Water met her master and blushed'...
'വെള്ളം തന്റെ നാഥനെക്കണ്ടപ്പോൾ
ആകെ ചുവന്നു തുടുത്തു പോയി '...
വെള്ളം വീഞ്ഞായ് മാറിയതെങ്ങിനെയെന്ന്
ഇതിലും ഭംഗിയായ്
പറയാനാവില്ല. ഈ
കഥ പല തവണ കേട്ടിട്ടുണ്ടാവും. ഇതനുഭവിച്ചിട്ടുണ്ടോ
എപ്പോഴെങ്കിലും ?
സ്വയം പൂത്തു തളിർക്കുന്നത്
മറ്റൊന്നായ് പരിണമിക്കുന്നത് -
അതുകൊണ്ടാണ്
അതുകൊണ്ടാണ് -
ഞാനീ കാരമുൾക്കാട്ടിലേയ്ക്ക്
വീണ്ടും വീണ്ടും എടുത്തു ചാടുന്നത്.
5/9/2021: 9 - 24 PM
Aug : 27: 2021 : വെള്ളി
ചെറിയ പൂച്ച രണ്ടുദിവസംഒരു സൺ ഷെയ്ഡിലിരുന്ന് ഇടതടവില്ലാതെ കരഞ്ഞു കൊണ്ടിരുന്നു. രണ്ടാമത്തെ ദിവസം അതിനെ കുറേപ്പണിപ്പെട്ട് താഴെ എത്തിച്ചു. ഒരു കാർഡ് ബോർഡ് പെട്ടിയിൽ പഴയ
പുതപ്പൊക്കെയിട്ട് ചെറിയ അടുക്കളയുടെ ഒരൊഴിഞ്ഞ കോണിൽ കിടത്തി.നടപ്പുറച്ചിട്ടില്ല. കണ്ണ് തുറന്നിട്ടേയുള്ളൂ. പിൻ കാലിലെന്തോ ചെറിയ പരിക്കും. തള്ളപ്പൂച്ചയെ കാണാനുമില്ല. ഒന്നും തിന്നാനൊന്നും അറിയില്ല. വളരെക്കുറച്ചു പാൽ മാത്രം കുടിയ്ക്കും. ഈ ലോകത്തിലെ മുഴുവൻ നിഷ്ക്കളങ്കതയുമുണ്ട് അതിന്റെ ചെറിയ കണ്ണുകളിൽ. ചലനങ്ങളെല്ലാം കൗതുകകരം. ഒരു കൊച്ചുകുഞ്ഞുറങ്ങുന്നതുപോലെയാണുറക്കം. വിഷാദാർദ്രമായ ഒരു സിംഫണി പോലെ കരയുന്നതു കൊണ്ട് അച്ചു അതിന്
ബിഥോവൻ
എന്നു പേരിട്ടു. ബിഥ് എന്ന് വിളിച്ചു. ആരും അതിനോട് പ്രത്യേക
ഇഷ്ടമൊന്നും കാണിക്കുന്നില്ലെങ്കിലും എല്ലാവരിലും എല്ലായ്പ്പോഴും ഒരു കരുതലുണ്ട്. ചെറിയ പൂച്ചക്കുഞ്ഞുങ്ങൾ ഉണ്ടാക്കാനിടയുള്ള അലോസരങ്ങളെല്ലാമുണ്ട്. എങ്കിലും മാറ്റമില്ലാത്ത ജീവിതവ്യഥകളെ
കുറച്ചു നേരത്തേയ്ക്കു മാറ്റിവയ്ക്കാനുള്ള ഉപാധിയായ് ഇതിനെ കരുതാം..
ഓഗസ്റ്റിലെ അവസാനത്തെ
വെള്ളിയാഴ്ചയാണത് വീട്ടിലെത്തിയത്. വെളുത്ത
പൂച്ചക്കുഞ്ഞ്, രണ്ടു ചെവിയിലും ചാരനിറം. വയറിന്റെ വലത്തുഭാഗത്തുമുണ്ടു വലുതും ചെറുതുമായി രണ്ടു ചാരപ്പുള്ളികൾ .
ഒരു ചെറിയ പാത്രത്തിൽ നാലു സ്പൂൺ പാലൊഴിച്ചു കൊടുത്തതാണിന്നു രാവിലെയും . പിന്നെയും രണ്ടു തവണ കൂടി പാൽ കുടിച്ചിരുന്നു. പക്ഷേ എപ്പോഴും കിടപ്പായിരുന്നു. കരയും . പാൽ കൊടുത്താൽ കുടിയ്ക്കും. പിന്നെയും പോയിക്കിടക്കും. വയർ വന്ന അന്നു തന്നെ വീർത്തിരുന്നിരുന്നു. രോഗമുണ്ടെന്നു തോന്നിയിരുന്നു. എന്നാൽ ചിലപ്പോഴൊക്കെ ഉഷാറായിക്കാണപ്പെടാറുമുണ്ട്. വന്ന് കഴിഞ്ഞുള്ള രണ്ടു ദിവസങ്ങൾ പൂച്ചക്കുഞ്ഞിനെന്തെങ്കിലും പറ്റിയിരിക്കുമോ എന്നോർത്താണുണർന്നിരുന്നത്. പക്ഷേ ഇനിക്കുഴപ്പമില്ലെന്നു തോന്നിത്തുടങ്ങിയിരുന്നു.
സ്നേഹത്തിന്റെ കരുതലും സുരക്ഷയുടെ ചൂടും തരൂ എന്ന് പാദത്തിലുരുമ്മി ചോദിച്ചിരുന്നു എപ്പോഴും. ആ
പൂച്ചക്കുഞ്ഞ് ഇന്നുച്ചകഴിഞ്ഞപ്പോൾ ചത്തുപോയി...
30 / 09 / 2021 9.28 AM
പൊട്ടൻ തെയ്യവും ശങ്കരാചാര്യരും തമ്മിലുള്ള ബന്ധത്തെപ്പറ്റി തെളിവുകൾ നിരത്തി സ്ഥാപിക്കാൻ കഴിയില്ലെങ്കിലും പൊട്ടൻ തെയ്യത്തോറ്റം ഒരു സാദ്ധ്യതയാണ്. മനീഷാ പഞ്ചകം എന്ന പ്രകരണ ഗ്രന്ഥത്തിന്റെ രചനയെക്കുറിച്ച് പ്രചരിക്കുന്ന കഥകളിൽ കാശിയിൽ വച്ച്
ഗംഗാ സ്നാനത്തിനു പോകുന്ന ആചാര്യരും അനുയായികളും വഴി തടയുന്ന നായാടിയുമാണ് കഥാപാത്രങ്ങൾ. എന്നാൽ തെയ്യത്തോറ്റത്തിൽ പുലയനായ പൊട്ടനോട് ബ്രാഹ്മണോത്തമനായ ശങ്കരാചാര്യർ വഴി മാറാൻ ആവശ്യപ്പെടുകയാണ് - അങ്ങെല്ലാം കാട്, ഇങ്ങല്ലാം മുള്ള് , ഒക്കത്ത് കുട്ടീണ്ട് , തലയില് കള്ളിന്റെ കുടമുണ്ട് , അടിയനെങ്ങട്ട് വഴി മാറണ്ട് - എന്ന് വഴി വിലങ്ങിനിന്ന പൊട്ടൻ തിരിച്ചു ചോദിച്ചു. തുടർന്ന് ആചാര്യന്റെ ആര്യ ജ്ഞാന യുക്തികളെ ഓരോന്നായി പ്രകൃതിയിലെ യുക്തികൾ കൊണ്ട് ഖണ്ഡിക്കുകയായി:
നിങ്ങളെ കൊത്ത്യാലും ചോരല്ലേ ചൊവ്വറേ ?
നാങ്കളെ കൊത്ത്യാലും
ചോരല്ലേ ചൊവ്വറേ ?
പിന്നെന്ത്യേ ചൊവ്വറ്
കുലം പിശക്ന്നേ ?
തീണ്ടിക്കൊണ്ടല്ലേ
കുലം പിശക് ന്നേ ?
എന്നു കൂടി ചോദിച്ചതോടെ അറിവിന്റെ സർവ്വജ്ഞപീഠം കയറിയ ആചാര്യൻ ഉത്തരംമുട്ടി തല കുനിച്ചു. ആചാര്യൻ പൊട്ടനെ പ്രണമിച്ചു.
പുളിങ്ങോം ആണ് പൊട്ടന്റെ ആരൂഢ സ്ഥാനം എന്ന നിരീക്ഷണത്തേക്കാൾ കാഞ്ഞങ്ങാട്ടെ വെള്ളിക്കോത്ത് ഗ്രാമമാണ് ആരൂഢസ്ഥാനമെന്ന നിഗമനം ശരിയാവാനാണ് സാദ്ധ്യത.
കാരണം പയനാടൻ പുഞ്ചയുടെ കാവലാളാണ് പൊട്ടൻ. പുഞ്ചയിലേക്കു വരുന്ന എളപ്പക്ഷികളെ ഓടിക്കലാണു പണി. പുഞ്ച വരമ്പത്ത് കാവൽ നില്ക്കുന്ന നേരത്ത് അങ്ങ്ന്നൊരു ചൊവ്വറെ വരവ് കാണ്ന്ന് .... എന്നാണ് ആചാര്യരുടെ വരവിനെ തോറ്റത്തിൽ
അവതരിപ്പിക്കുന്നത്.
ധാരാളം വെള്ളമുള്ള
ആവി പ്രദേശത്ത് കൃഷി ചെയ്യുന്ന നെല്ലിനമാണ് പയനാടൻ. കാഞ്ഞങ്ങാടു മുതൽ നീലീശ്വരം വരെ ഏതാണ്ടു 12 Km നീളത്തിൽ ഹൈവേയ്ക്കു സമാന്തരമായി കടൽത്തീരത്തോടു ചേർന്നു കിടക്കുന്ന വലിയ ചാലാണ് പയനാടൻ ചാൽ. കാഞ്ഞങ്ങാട്ടെ വെള്ളിക്കോത്തു ഗ്രാമത്തിന്റെ ഒരതിര് പയനാടൻ ചാലിന്റെ ആരംഭത്തിലാണ്. അതുകൊണ്ട് പൊട്ടന്റെ ജന്മസ്ഥലം വെള്ളിക്കോത്താണെന്ന്
ഉറപ്പിയ്ക്കാം. ആചാര്യനെ വഴി തടഞ്ഞതിന് നാട്ടു ജന്മികൾ പിന്നീട് പൊട്ടനെ പിടിച്ചു കെട്ടി ജീവനോടെ തീയിലെറിഞ്ഞു കൊന്ന സ്ഥലമായിരിക്കാം പുളിങ്ങോം.
പയനാടൻ നെല്ലിന്റെ പ്രത്യേകത പുലയുള്ളതിനാൽ ക്ഷേത്ര പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. മനുഷ്യരായ മനുഷ്യർക്കെല്ലാം ക്ഷേത്ര പ്രവേശനം ഒരു വിളംബരത്തിലൂടെ ലഭിച്ചിട്ടും പയനാടൻ നെല്ലിന് ഇതുവരെ അകത്തു കയറാനായില്ല.
അസാധാരണമായ നെല്ലിനമാണിത്. പയനാടൻ കൊയ്യാൻ പത്തു മാസം വേണം. വെള്ളം കയറുന്തോറും ഉയർന്നു വളരുന്ന ചെടിയാണിത്. വലിയ വെള്ളക്കെട്ടുകളിൽ
10 - 12 അടിവരെ വളർന്ന് അസാധാരണ പ്രതിരോധ വീര്യത്തോടെ തല ഉയർത്തി നിൽക്കും. പ്രകൃതിയുടെ അതിജീവനത്തിന്റെ മായാജാലം.! ഇപ്പോൾ പയനാടൻ നെൽ വിത്ത് കിട്ടാനില്ല.
ഈ നെല്ലിനെന്തു കൊണ്ടാവും പുല? ഗർഭസ്ഥ ശിശുവിന്റെ പത്തു മാസം എന്ന കാലയളവുകൊണ്ടോ?
ബ്രാഹ്‌മണനെ തോല്പിച്ച പുലയൻ കാവൽ നിന്ന നെല്ലായതു കൊണ്ടോ ? തെയ്യത്തോറ്റ സാഹിത്യത്തിലെ ഉജ്ജ്വലമായ കവിതയാണ് പൊട്ടൻ തെയ്യം.
വേദാന്തം ഇങ്ങിനെ മണ്ണിനോടും മണ്ണിനുടമകളോടും നേരിട്ടു ബന്ധപ്പെടുന്നുണ്ട്.
ശുദ്ധസ്ഫടിക സമാന തത്വജ്ഞാന മലമുടികൾ പയനാടൻ പുഞ്ചയിൽ
പ്രതിബിംബിക്കുന്നു..
(അംബികാസുതൻ മങ്ങാടിന്റെ
'ചിന്നമുണ്ടി ' എന്ന കഥാ സമാഹാരത്തിന്റെ ആമുഖത്തിൽ നിന്ന്)
7 / 7/ 2021
ബന്ധങ്ങളെല്ലാം മനോഹരങ്ങളായ
നുണകളാണ്
പ്രതീക്ഷയും നൈരാശ്യവും
ഭാണ്ഡങ്ങളാക്കി
നിക്ഷേപിക്കാനുള്ളയിടങ്ങൾ
എനിക്കു നിന്നോടുള്ള ബന്ധവും
നുണയാണെന്നു
പലകുറി സ്വയം ബോദ്ധ്യപ്പെടുത്തിയതാണ്
അത് സത്യത്തെ
നുണയാക്കാനുള്ള
തത്രപ്പാടായിരുന്നു
സങ്കല്പനങ്ങളുടെ
ഭാരമൊന്നുമില്ലാതെ
അതിനു സത്യത്തിന്റെ
ചിറകും അനന്തതയെ
ചുംബിക്കാനുള്ള കരുത്തും
സ്വയം നിർവ്വചിക്കാനുള്ള
ആത്മബോധവും
കൈവന്നുവല്ലോ.
22 / 12 / 2021 : 10 : 38 pm
ഞാൻ കുട്ടിക്കാലത്ത്
നൃത്തം പഠിക്കാനാഗ്രഹിച്ചിരുന്നു
അരീക്കോട് നിന്ന് അച്ഛന് സ്ഥലം മാറ്റം കൂത്താട്ടുകുളത്തേയ്ക്കായിരുന്നു. മലപ്പുറത്തു നിന്നു വന്ന് പിന്നെ ഞങ്ങൾ താമസിച്ചത്
വെള്ളൂരെ അമ്മ വീട്ടിലാണ്. അവിടെ
വല്യമ്മാവന്റെ തൊടിയിൽ
ജയദേവിനൃത്തവിഹാർ എന്ന പേരിൽ
നൃത്തം പഠിപ്പിക്കുന്ന ഒരു സ്കൂൾ പ്രവർത്തിച്ചിരുന്നു. വലിയ കെട്ടിടമൊന്നുമല്ല. ഓലഷെഡ്ഡാണ്.
ചുവരും ഓലമറതന്നെ. വീടിരിക്കുന്ന സ്ഥലത്തിന്റെ കിഴക്കുവശത്ത് താഴത്തേ തട്ടിലാണ്
നൃത്ത വിഹാർ. കിഴക്കേ മുറ്റത്തിനരികിൽ നിന്ന് കുറച്ചൊന്നു ശ്രമിച്ചപ്പോൾ ഓലമറയിൽ അകത്തു നടക്കുന്നത് കാണാൻ പാകത്തിന് ഒരു കാഴ്ചവട്ടം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. വെള്ളയും ചുവപ്പും നിറത്തിലുള്ള പൂങ്കുലകളുള്ള വളളിച്ചെത്തിയുടെ വേലി എന്നെ മറ്റാരും കാണാതെ കാത്തു. ഒരുപാടു നിർബ്ബന്ധം പിടിച്ചിട്ടും എന്നെ നൃത്തം പഠിക്കാൻ ചേർത്തിരുന്നില്ല. വെള്ളൂർ
വാമന സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് എല്ലാവർഷവും ബാലേയും നൃത്യനൃത്തങ്ങളുമുണ്ട് ജയദേവിക്കാരുടെ വക. കുഞ്ഞന്മാവൻ ദുർവ്വാസാവും റേഡിയോ അമ്മാവൻ ഇന്ദ്രനുമൊക്കെയാണ് ബാലേയിൽ. എന്നിട്ടാണ് എനിക്കു പഠിക്കാനനു വാദം കിട്ടാത്തത്. എന്നാലും കുഞ്ഞമ്മാവൻ എനിക്കു ചില മുദ്രകളൊക്കെ (ശുകതുണ്ഡം, കർത്തരീമുഖം ... ഇത്രയൊക്കെ ഓർക്കുന്നു) കാണിച്ചു തന്നു സമാധാനിപ്പിക്കാൻ ശ്രമിച്ചിരുന്നു.
എന്തായാലും ആരും കാണാതെ പരിശീലനം നോക്കി നിന്നിരുന്നു സ്ഥിരമായി. ഹൈമവതിയും ജയയുമായിരുന്നു അദ്ധ്യാപികമാർ.
അവരുടെ മെയ്വഴക്കവും ലാവണ്യവും
ഇപ്പോഴും കണ്ണിലുണ്ട്. നാലാം ക്ലാസിലെ കൂട്ടുകാരി ഷെറിൻ ഡാൻസ് പഠിക്കാനെത്തിയതാണ് കുഴപ്പമായത്. അവളോട് ഞാനെന്റെ ഒളിച്ചു നോട്ടവും നൃത്തത്തിൽ കണ്ണനാവാനുള്ള ആഗ്രഹവുമൊക്കെ
തട്ടിമൂളിച്ചിരുന്നു. ഒരു ദിവസം ഞാൻ ഓലമറക്കിടയിലൂടെ ഒളിച്ചു നോക്കുമ്പോൾ എല്ലാവരും കൂടി എന്നെ നോക്കുന്നു. അന്നത്തെ ജാള്യത - കുഴപ്പമൊന്നുമുണ്ടായില്ല. ഇവിടെ വന്നു കണ്ടോളൂ എന്നു പറഞ്ഞു - അത്ര തന്നെ. പക്ഷേ ആ മോഹഭംഗം ഇപ്പോഴുമുണ്ട്. അടുത്ത ജന്മം തീർച്ചയായും നൃത്തം പഠിക്കണം. അത്രമേൽ ആശിക്കുന്നതു നേടാൻ ഇനിയുമിനിയും ജന്മങ്ങൾ ബാക്കിയുണ്ട്.
കരിക്കുലം ഡിസൈനിംഗ് ആൻഡ്
ഇപ്ലിമെന്റേഷൻ :ഷോർട്ട് ടേം കോഴ്സ് ഒന്നാം ദിവസം : 19/08/ 2022
ഒരു Nostalgic Mood ന്റെ നിർഭരതയിലാണ് meet ൽ Join ചെയ്തത്. ഡയറക്ടറുടെ ഇനാഗുറൽ സെഷനും പാർട്ടിസിപ്പന്റ്സിന്റെ ആമുഖവുമായി പാതിദിനം കഴിഞ്ഞു.
AN session ൽ
Outcome based education: a new paradigm for colleges എന്ന topic
പ്രൊഫസർ ഗീത ജാനറ്റ് വിറ്റസ്
തുടങ്ങിയതുതന്നെ ഐൻസ്റ്റീനെ quote ചെയ്തു കൊണ്ടാണ്. " Education is not the learning of facts, but training of the mind to think." COs, POs, PEOs വിശദീകരിച്ചതിനുശേഷം OBE യുടെ നേട്ടങ്ങൾ അക്കമിട്ടു നിരത്തി Resource person. മൂല്യവർദ്ധിത വിദ്യാഭ്യാസ പദ്ധതിയിൽ വിദ്യാർത്ഥിയുടെ performance
നിരന്തരം Evaluate ചെയ്യപ്പെടുന്നുണ്ട്. Student learning outcome improvement ന് ഊന്നൽ കൊടുക്കുന്നുണ്ട്.
Read,read,read...
Practice, practice, practice...
Practice makes perfect..
Skill have cultivated...
സിലബസ് മാറ്റാo , Teaching method മാറ്റിനോക്കാം , Education principles മാറ്റാം - പക്ഷേ mindset ആണ് ആദ്യം മാറ്റേണ്ടത് , Educational outcome നെപ്പറ്റിയുള്ള ധാരണകളാണ് മാറേണ്ടത് -
ചിന്തകൾ പലവിതാനങ്ങളിലേയ്ക്ക് ....
എന്നിട്ടും മടുപ്പും അസഹ്യതയും ഉത്സാഹ
ത്തിനു പകരം നിന്ന ഒന്നാം ദിവസം .
STC : രണ്ടാം ദിവസം
Mapping and Computation of PO/ CO/CSO Attainment : Dr. Divya. C. Senan
കരിക്കുലം OBE ആക്കി മാറ്റേണ്ടതുണ്ട്.
സെമിനാറും പ്രോജക്ടുo
അസൈൻമെന്റുo outcome based education ആയി മാറേണ്ടതുണ്ട്. Learning
outcome എന്നാൽ ഒരു പഠനാനുഭവത്തിനൊടുവിൽ വിദ്യാർത്ഥിയ്ക്ക് അതുകൊണ്ട് എന്തു സാദ്ധ്യമാവുന്നു എന്നുള്ളതാണ്. The abilities, knowledge, skill and values that students demonstrates at the end of the program..
Learning objectives and learning outcomes തമ്മിൽ Difference ഉണ്ടായാൽ അതു പരിഹരിക്കാനുള്ള Masterplan ഉണ്ടാക്കണം.
കോഴ്സ് കരിക്കുലം തയ്യാറാക്കേണ്ടത്
Sample questions കൂടി ഉൾപ്പെടുത്തിക്കൊണ്ടായിരിക്കണം.
അപ്പോഴാണ് Lower order thinking Questions ഉം HOTQ വും വരുന്നത്. Apply, analyse, evaluate.... Higher order thinking questions... Question Bank ൽ എത്തിയതിന്റെ ആഹ്ളാദം - Random manner, blue print - CO , PO matrix - Mapping, graph.. ചിരിക്കാതെങ്ങി നെ - ക്വസ്റ്റ്യൻ ബാങ്ക് പ്രവർത്തനങ്ങളെ നന്ദി പൂർവ്വം സ്മരിക്കാതെ വയ്യ.
തിയറി അറിയാതെ എത്ര Practicals ..
അനുഭവം
യാത്രയ്ക്കിടെ കണ്ട
ആകാശത്തിൽ
നിറയെ
നീലിമയും
വെണ്‌മയും
തന്നെ ആയിരുന്നു.
പക്ഷേ നോക്കി
നോക്കിയിരിക്കെ
ഞാൻ യാത്ര ചെയ്യുന്നത്
ആകാശത്തിലൂടെയാണെന്ന്
തോന്നാൻ തുടങ്ങി ..
പിന്നത്തെ അനുഭവം
ഞാൻ തന്നെ ആകാശമായി മാറുന്നതാണ് -
പേടി തോന്നി -
നാമരൂപങ്ങളുള്ള
ഞാനായി
തിരിച്ചെത്താനായില്ലെങ്കിലോ -
ഞെട്ടിത്തിരിച്ചു പോന്നു..
ഇങ്ങിനെ
സ്വയം
ദൃശ്യമായിത്തീരുന്ന
അനുഭവങ്ങൾ
ഒന്നിലേറെയുണ്ട്.
എത്ര
നിഷേധിച്ചാലും
ചിന്ത കൊണ്ടുള്ള
ഈ രൂപാന്തരം
സത്യമാണ്.
ഞാൻ നീയായിത്തീരുന്ന
അദ്വൈതാനുഭൂതി ..
"അപ്പോൾ സൗമ്യ
അണുരൂപത്തിലുള്ള ആ
നിത്യസത്തയുടെ ഭാവങ്ങളാണ്
ഇതെല്ലാം. അത് സത്യമാണ്
അത് നീയാണ്. "
Elective,
VAC, SEC . Signature - കോഴ്സുകളുണ്ട്.
നമ്മൾ ആഗ്രഹിക്കുന്ന തരത്തിൽ
Design ചെയ്ത് കൂടയിലിടാവുന്നവ -
മേജർ മൈനർ
നിർദ്ദേശങ്ങൾ
അംഗീകരിക്കുന്നില്ല
എന്ന
അനിഷ്ടത്തിൽ
നിന്നായിരുന്നു
അവളുടെ രോഷപ്രകടനം ..
ഊള , മൂടുതാങ്ങി
തുടങ്ങിയ പദങ്ങളുടെ
ശക്തി മുഴുവൻ
മനസ്സിലായി -
നെഞ്ചിലൊരു
കരിങ്കല്ലെടുത്തു
വച്ചതുകൊണ്ട്
ശ്വാസം കിട്ടാതെ
ഉറക്കം
കാത്തു കിടന്ന
രാത്രിയായിരുന്നു
അത്.
കഴിവുകേട് ,
വിഡ്ഢിത്തം..
ദൗർബ്ബല്യം ,
ഭീരുത്വം..
മാതൃകയല്ല ...
മുഴുവനായും
അറിയുന്ന
ഏറ്റവും
പ്രിയപ്പെട്ടവളും
ഇങ്ങിനെയൊക്കെയാണ്
പറയുന്നത്.
കല്ലു കൊണ്ടുള്ള
ഒരു ശ്രീകോവിലിനു
മുന്നിൽ നില്ക്കുന്നു.
കയ്യിലൊരു സ്റ്റീൽ ഗ്ലാസിൽ എണ്ണയുണ്ടായിരുന്നു
അത് മറ്റൊരു പാത്രത്തിലേക്ക് മറിഞ്ഞു പോയി. വെള്ളം കലർന്ന എണ്ണ ഞാൻ കൽവിളക്കിൽ
ഒഴിക്കുന്നതാണ് സ്വപ്നം.
ഒരു ചെറിയ ട്രെയിൻ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു വല്യ കല്ലിൽ തട്ടി
അതിന്റെ ദിശ മാറിപ്പോയതാണ് മറ്റൊരു സ്വപ്നം -
അലങ്കാര വിളക്കുകൾ
പരവതാനികൾ,
ചുറ്റുമതിൽ,
കവാടം,
വെള്ളപൂശൽ,
അടുക്കിയൊതുക്കലുകൾ..
ഗൃഹേശ്വരാ,
നിർമ്മാണ പ്രവർത്തനങ്ങൾ
പൂർണ്ണമല്ലേ -
അരയങ്കാവിൽ
മൂലമന്ത്ര പുഷ്പാർച്ചന
അയ്യൻ കോവിലിൽ
കരിക്കഭിഷേകം
തൃപ്പക്കുടം തേവർക്ക്
നൂറ്റൊന്നു കുടം ധാര ..
പുതുവാമന വിധിച്ചതാണ്
ഏറ്റുമാനൂരപ്പന്
വെള്ളിനൂൽ -
പൂർണ്ണ ത്രയീശന്
പന്തീരാഴി ..
ഇല്ല, കഴിഞ്ഞിട്ടില്ല
ജ്യോതിസ്വരൂപനേ -
വീടെവിടെയാണ് ?
വീട്ടിലേക്കുള്ള
വഴി ഏതാണ്?
തിരക്കുകൾ,
വിളികൾ,
ബദ്ധപ്പാടുകൾ -
എല്ലാമറിയുന്നതു കൊണ്ട്
അതും അറിയാമെന്ന
ഉറപ്പിലായിരുന്നു..
കല്ല്, മണ്ണ്
മണൽ, സിമന്റ്
ഇവ ചേർന്ന
വാർപ്പു മാതൃക
വീടാകുന്ന
മാറ്റ
കാഴ്ചയിലേക്കുള്ള
വഴിയേതാണ് ?
മേമ്പൊടി ചേർക്കാതെ
വിളിച്ചപ്പോൾ
വഴി പറഞ്ഞില്ലല്ലോ.
വീടെവിടെയാണ് ?
വീട്ടിലേയ്ക്കുള്ള
വഴിയേതാണ് ?
വാക്കിൽ
വജ്രകുണ്ഡലങ്ങളുടെ
പ്രഭാപ്രസരം
വാക്കിൽ
പൊരുതി നിന്നവളുടെ
വിളിപ്പേര്..
വാക്കിൽ
മുങ്ങി നിവരാനൊരു
പുണ്യതീർത്ഥം
മണികർണ്ണികാകാരനേ
വാക്കിന്റെ ഉടമസ്ഥതയിൽ
നീയും തടവുകാരൻ
വഴിമരങ്ങളൊക്കെ
മലർവിതറി
രാജാവിനെ
എതിരേല്ക്കുന്നുണ്ടാവാം
കിളികൾ
വന്ദിഗീതം
പാടുന്നുണ്ടാവാം..
എത്ര
വാചാലമാണീ
ദിനങ്ങൾ ..
തോരാത്ത മഴയും
മരങ്ങൾക്കിടയിൽ
തിങ്ങിക്കൂടുന്ന
ഇരുട്ടും തോർന്നാലും
മഴയായ് പെയ്യുന്ന
ചെറുകാറ്റനക്കവും
ആകെ
ഇറുത്തു നില്ക്കുന്ന
ഉച്ചകളുമുള്ള
കർക്കിടകം
വല്ലാതെ
ഉലച്ചിട്ടുണ്ട്..
ഇതുപോലുള്ള
ഒരു പകൽ
ഡിബി കോളേജിന്റെ
ഓഫീസ് വരാന്തയിൽ
മഴയായ് പെയ്തു നിന്നിട്ടുണ്ട്.
'എന്റെ ബ്രദറിന് ഇന്റർവ്യൂ കാർഡ്
വന്നിട്ടില്ല
316 മാർക്കുണ്ട്
ഫോർത്ത് ഗ്രൂപ്പിന്
അപേക്ഷിച്ചിരുന്നു.
മറ്റെവിടെയും കൊടുത്തിട്ടില്ല..'
സൂപ്രണ്ടിനോട്
ഇങ്ങിനെയൊക്കെത്തന്നെയാവണം
പറഞ്ഞത് , കണ്ണിൽ നിന്ന്
മഴ പൊഴിഞ്ഞത്
നന്നായോർക്കുന്നു..
അച്ഛന്റെ മരണശേഷം
ആദ്യമായി കോളേജിൽ പോയതാണ്.
കുട്ടന്റെ അഡ്മിഷൻനെന്തായെന്നന്വേഷിക്കാനാണ് ഓഫീസിൽ പോയത്.
അങ്ങിനെ ഒരന്വേഷണമേ
വേണ്ടി വന്നുള്ളൂ. കുട്ടന്
ഫോർത്ത് ഗ്രൂപ്പിന്
പ്രവേശനം കിട്ടി.
കണ്ണ് ,കാത് ,നാവ്, ത്വക്ക് -
ചെന്നു തൊട്ടനുഭവിച്ച
ഇന്ദ്രിയ രസങ്ങളൊക്കെ
എന്നെ പങ്കിട്ടെടുത്തു
ഒന്നും എന്റേതായില്ല..
മനസ്സ് പങ്കെടുത്ത
അനുഭൂതികളൊക്കെ
എന്നെയും കൊണ്ട്
പറന്നു നടന്നു
എന്നെ എന്നിൽ നിന്ന്
വേർപെടുത്തി,
അന്യവത്ക്കരിച്ചു..
ഇനി ഇന്ദ്രിയങ്ങളുടെ
ദീപം തെളിയാത്തിടത്ത്
ചിരന്തന സൂര്യൻ
നിറന്നു കത്തിയേക്കാം..
നീലാഞ്ജനം പുരണ്ട
മിഴികൾ തെളിഞ്ഞേക്കാം..
വിത്ത് മുളയെടുക്കുന്നത്
കണ്ടിരുന്നില്ല
നനവു തട്ടി തളിർത്ത്
ഉടൽ പെരുക്കുന്നതും
പൂവിടുന്നതും
അറിഞ്ഞതേയില്ല
തലയുയർത്തി നില്ക്കുന്ന
പൂമരത്തിന്റെ
മോഹമഞ്ഞയിൽ
എപ്പോഴോ
ഒന്നു കണ്ണുതട്ടിയിരിക്കണം
ആ ഓർമ്മയിലാണ്
ഉള്ളുലഞ്ഞ്
ചിരിച്ച് വഴി മുഴുവൻ
പൂവായ്ച്ചിതറി അവൾ
നിന്റെ വരവു
വിളിച്ചറിയിക്കുന്നത്..
പൂ കൊഴിഞ്ഞ്
ഇല കൊഴിഞ്ഞ്
ഉണക്കമരമാകുമ്പോഴും
നിന്റെ കാഴ്ചയിലേക്ക്
ഒരു പൂങ്കുലയെ
സ്വപ്നം പോലെ
ബാക്കി വയ്ക്കുന്നത് ..
ജന്മാന്തരങ്ങളോളം
കണ്ടു കൺനിറയാൻ
ഒന്നിലേറെ വിത്തുകൾ
മണ്ണിൽ കരുതി വയ്ക്കുന്നത് ..
വീടിന് മേലാപ്പ് -
ശിരോലങ്കാരങ്ങൾ -
നെറ്റിച്ചുട്ടി ..
എന്നിട്ടും
പെൺ പൈതലിനെപ്പോലെ
കുറിക്കൂട്ടിനും
മുടിപ്പൂവിനും
മുഖത്തുതേപ്പിനും വേണ്ടി
പിന്നെയും
കൊഞ്ചുന്നു
വീടിന്റെ ഓർമ്മപ്പുസ്തകം
കണ്ണിറുകെയടച്ചു
കാണാതെയിരുന്നാലും
കടലിരമ്പം പോലെ
കേൾവിയും സ്പർശവും ..
പയ്യന്നൂരെ വീടുകൾ
കൊയിലാണ്ടിയിലെ
വീടുകൾ
പന്മനയിലെ വീടുകൾ
കാഞ്ഞിരമറ്റത്തെ
വീടുകൾ
തൃക്കലംങ്ങോട്ടെ
വീട്
മലനിരപ്പിലെ വീട്
തൊട്ടൂരെ വീട്
ഇപ്പോഴത്തെ
ഈ വാടക വീട് -
ഇത്രയേറെ
എഴാമിടങ്ങൾ
എന്നെ
അപഹരിക്കുന്നതെന്തിനാണ് ?
എന്തിനാണ്
ഇത്രയേറെ
അവധികൾ
എടുക്കുന്നതെന്ന്
ഉത്തരം
പറയാനിടയുള്ളവരോട്
ചോദിച്ചറിയണമെന്ന്
പല തവണ ഓർത്തു -
പറ്റിയില്ല -
തിരക്ക് , മഴ -
എന്താവാം..
ചിരി എന്തിനോടാണ്?
തന്നോടു മാത്രം -
തന്റെ രൂപത്തോട്,
പ്രതിരൂപത്തോട്,
മദിപ്പിക്കുന്നതും
മോഹിപ്പിയ്ക്കുന്നതുമെല്ലാം
സ്വരൂപം, ശബ്ദം
ഗന്ധം, സ്പർശം -
അപര ജീവനെ
കെടുത്തരുതേ
എന്നു കൂപ്പുമ്പോഴൊക്കെ
ചിത്ത സഞ്ചാരിയെ
തടവിലിട്ട്
ചിരിപൊടിയാതെ
കരച്ചിൽ പെരുക്കാതെ
കാഴ്ചയോ കേൾവിയോ
സ്പർശമോ
ചോരാതെ
കാരിരുമ്പുപോലെ
നിന്നവനോട്
കൂടും പിണികളെ
കണ്ണാലൊഴിക്കാൻ
യാചന , പ്രാർത്ഥന -
നിനക്കു പുറത്തുള്ളതെല്ലാം
നിന്റെ ആവിഷ്ക്കാരങ്ങൾ
എവിടേയും നിന്റെ
രൂപത്തിന്റെ
പ്രതിബിംബങ്ങൾ
ശബ്ദത്തിന്റെ
പ്രതിഫലനങ്ങൾ
സ്പർശത്തിന്റെ
പ്രതികരണങ്ങൾ
മണ്ണും മരവും പച്ചപ്പും
നിന്റെ ഗന്ധവാഹകർ
ആകാശം നിന്റെ
അനുസ്മാരകം
മഹീതലവും
മഹീധരവും
നിന്റെ മഹിമാവ്
എന്നിട്ടും
എങ്ങിനെയാണ്
കാഴ്ച .
തന്നിലേക്കു മാത്രം
പരിമിതപ്പെടുന്നത്?
വീണ്ടും പഴയ മട്ടിലെഴുതുന്നു
സ്വയം കൊന്നു തിന്നുന്നതിലും
നല്ലതല്ലേ -
വായിക്കാനിടയില്ലാത്തവർക്കു
വേണ്ടി
ഇല്ലാത്തതിനെപ്പറ്റി
എഴുതുക.
പെരുതായ ആഹ്ളാദത്തോടെ
മണികർണ്ണികയിലെ
പാലുകാച്ചലിനെപ്പറ്റി
ശോഭ ടീച്ചറോടു പറഞ്ഞു.
ടീച്ചർക്ക് വീഡിയോ ഷെയർ ചെയ്തു.
സരിക അത്ഭുതപ്പെടുന്നുണ്ടായിരുന്നു.
എനിക്കത് മുദ്രിതയിലെ
ഒരു കൂട്ടം സ്ത്രീകളുടെ
യാത്ര പോലെയായിരുന്നു.
ഒഴിവാക്കാനാവാത്തത് -
ഞങ്ങളഞ്ചു സ്ത്രീകളും
രണ്ടു പെൺമക്കളും കൂടി
ആ യാത്ര നന്നായി ആഘോഷിച്ചു.
അനുവാദം കിട്ടിയിരുന്നില്ല.
അപ്രസക്തം ,ഉപേക്ഷണീയം -
എന്ന പക്ഷം ശരിതന്നെയായിരുന്നു.
എന്നിട്ടും എന്റെ ശരി
അതായില്ല. വീടിനെപ്പറ്റി
നിരന്തര ചിന്തകൾ,
എഴുത്ത് - കണ്ടുപിടിക്കപ്പെടുകയും
യുദ്ധങ്ങൾ പൊരുതിത്തുടരുകയുമായിരുന്നു.
എന്നിട്ട് -
എന്നിട്ട്
ദേഹം കെട്ടുകുറ്റിയിൽത്തന്നെ
വട്ടം ചുറ്റുമ്പോഴും
തീച്ചാമുണ്ഡികളുടെ
നാക്കിലകൾ വാങ്ങി വച്ച്
ദേഹി മേലേരിയിലേക്ക്
ആഞ്ഞാഞ്ഞു വീഴുന്നു
ആയിരം പിണികൾ
ചേർത്ത് പ്രാണനെപ്പടുത്ത
കർമ്മകാരനാണ്
തീയിൽ വെന്തു
നീറുമ്പോൾ ചായാൻ
പച്ചില മെടയുന്നത് -
ഞാൻ നട്ട മമതയുടെ
വിത്തുകൾ
ആൽമരം പോലെ
ശതശാഖികൾ നീട്ടി
ആകാശത്തിൽ വേരൂന്നി
എന്റെ ജീവനെ
ത്രസിപ്പിക്കുമെന്ന്
നിനച്ചിരുന്നു
അത് ഒന്നു പോലും
മുളച്ചില്ല
അത്രയേറെ ആഴത്തിൽ
അത്രയേറെ ആഴത്തിൽ
ഹൃദയത്തിലാണതു
കുഴിവെട്ടി മൂടിയത് -
ശബ്ദം മുഴങ്ങുന്നുണ്ടായിരുന്നു.
എങ്ങിനെയൊക്കെയാണതു
പ്രതിധ്വനിക്കുകയെന്നു
പറയുക വയ്യ.
വാതിൽ ചേർത്തടച്ചിട്ടും
കാതുമാത്രമല്ല
ഉടൽ മുഴുവൻ
അതിന്റെ സ്വീകരണി
ഞാനെന്റെ
മമതാ ശരീരത്തെ
പാതാളത്തിലേയ്ക്ക്
ചവിട്ടിത്താഴ്ത്താൻ
ആഗ്രഹിച്ചു..
ഒരു മൺതരി പോലെ
ചുരുങ്ങിപ്പൊടിഞ്ഞ്
രക്ഷരക്ഷയെന്നു
കൈ കൂപ്പുന്നുണ്ടായിരുന്നു
സ്മൃതികളിലുഴറുന്ന
ജീവൻ -
അരങ്ങേറുന്നതും
ആടിത്തിമർക്കുന്നതും
ഒരേ വേഷം ഒരേ ഭാവം
ഒരേ രസം : നിസ്സംഗത.
ഉണങ്ങാത്ത
മുറിവുകളോടും
ഉറഞ്ഞ
കണ്ണീരിനോടും
പൊരുതിത്തോറ്റ്
ഒരു
നീതിവാക്യത്തിനും
പഴുതില്ലാതെ
പ്രജ്ഞ മൂർച്ഛിക്കുന്നു..
ഇന്ന് വൈകുന്നേരം ലൈജുവിന്റെ കാറിലാണ് കിഴക്കേക്കോട്ട വരെ വന്നത്.
പിന്നെ പിറവം കൂത്താട്ടുകുളം കെ എസ് ആർ ടിസിയിൽ തോട്ടപ്പടി ഇറങ്ങുമ്പോൾ തൊട്ടുപിന്നിൽ സെന്റ് ജോർജ് എന്ന പിറവം ബസ്. തിരുമറയൂർ കൂടിപ്പോകുന്നതായതുകൊണ്ട് അതിൽക്കയറി. തിരുമറയൂരിറങ്ങി
ഓട്ടോയ്ക്ക് ചെറുകര വഴി വീട്ടിലേക്ക് -
ഇപ്പോഴത്തെ വാടകവീട്ടിലേക്കു വന്നതിൽപ്പിന്നെ
ഈ വഴി വല്ലപ്പോഴുമേ സഞ്ചരിച്ചിട്ടുള്ളൂ. പുഴയോടൊപ്പം സഞ്ചരിക്കുന്ന വഴിയാണത്. മഴ മാറിയ വൈകുന്നേരമായിരുന്നു
പുഴയുടെ ഭാവതരളത എന്ന തോന്നൽ തന്നെ വല്ലാതെ സ്വസ്ഥത കെടുത്തി..
എത്ര സൗഹൃദം സൂക്ഷിച്ചതാണീപ്പുഴയോട്. അമ്മ കുട്ടികളെ നിലത്തെഴുത്തു പഠിപ്പിച്ചിരുന്ന
ആശാൻ കളരി ഈ പുഴയോടു ചേർന്ന ഒരു വീട്ടിലായിരുന്നു. പെട്ടെന്ന് മരങ്ങൾക്കിടയിലൂടെ കണ്ട പുഴയുടെ നേരിയ
മുഖഛായ നിരാലംബത കൊണ്ടുവന്നു.
ഒറ്റപ്പെടൽ ,ഏകാന്തത,
ആർക്കും മനസ്സിലാവായ്ക.
അളവില്ലാതെ
വേദന നിറഞ്ഞു നിറഞ്ഞു വന്നു.
സകല മനുഷ്യരും ഇത്തരമൊരു
നിരർത്ഥകത പേറുന്നുണ്ടെന്നൊരു സമവാക്യം രൂപപ്പെടുത്തിയിട്ടും ശാന്തിയില്ലാതെ ...
തത്വബോധം
ലഭിച്ചു.
നീ
ഒരു പരീക്ഷാ
സോഫ്റ്റ് വെയർ
ആയതു
പോലെ ഞാൻ
ഒരു ലിറ്ററേച്ചർ
സോഫ്റ്റ് വെയർ.
(ഒരു പാട് കുറിപ്പുകൾ -
എത്രയോ
കാലമായി
എഴുതുന്നവ -
നൊന്ത് ,നൊന്ത്
എഴുതിയവ -
എന്നിട്ടും
അവയൊക്കെ
നിർജ്ജീവമായ
എഴുത്തുകളായത്
ഞാൻ ലിറ്ററേച്ചർ
സോഫ്റ്റ് വെയർ
ആയതു കൊണ്ടാണ്.
അല്ലെങ്കിൽ
അവ പ്രതികരണമുണ്ടാക്കുമായിരുന്നു ,
അത്രയേറെ
സത്യസന്ധമാണവ .)
ചെടി നടൽ,
മരം മുറി,
സംഗീത ,
പ്രസംഗ, സെമിനാർ
സനാതന ധർമ്മ, quality assessment
സോഫ്റ്റ് വെയറുകൾ
മാത്രമാണ് എല്ലാവരും.
All are really softwares..
Examination softwares നു
മാത്രം ഒരു Updation
വന്നിട്ടുണ്ട്.
Now it is converted into a
deleting Software also.
Literature
Soft ware നെ
read ചെയ്യാതെ
Delete Only
ആക്കാൻ വേണ്ടി വന്ന
Updation ആണ്.
ഈ
Os കളൊന്നും
മറ്റൊന്നിനെയും
വായിക്കുന്നില്ല
എന്നതും
എന്നോ
നിലനിന്നിരുന്ന
പരസ്പരം
മനസ്സിലാക്കുന്ന
മനുഷ്യവംശത്തിന്റെ
ഹൈ ലെവൽ
ലാംഗ്വേജ്
അവർ
സ്വീകരിക്കുന്നില്ല
എന്നതിനു
തെളിവാണ്.
त्वं सोफ्ट् वेयर् असि।
തത്ത്വജ്ഞാനം
സ്വീകരിച്ചാലും.
ശരിക്കും
വട്ടായി
അല്ലേ
എന്നാണു
പറയേണ്ടത്. പക്ഷേ
പരീക്ഷാ
സോഫ്റ്റ് വെയർ
ആയതു കൊണ്ട്
സാദ്ധ്യതയില്ല.
ജനൽ
നഷ്ടപ്പെടുന്നു
വെളിച്ചവും
വെയിൽപ്പാളികളും
യാത്രികരുടെ
മായാക്കാഴ്ചകളും
മഴപ്പിറാവുകളും
മഞ്ഞ മൗനവും
വഴിമാറുന്നു..
സാഹിത്യം
എങ്ങോട്ടാണു
മാറ്റുന്നത്
എന്ന നിർദ്ദോഷമായ
അന്വേഷണം
സരിതയും
ഒപ്പം
നിത്യയും
ചിരിച്ചാഘോഷിച്ചു.
( കൊള്ളാം. ഇനി
അലമാരയിട്ട്
കാണാനിഷ്ടമില്ലാത്ത
മുഖം
മറയ്ക്കേണ്ടല്ലോ..)
വ്യാകരണം
എങ്ങോട്ടു
മാറുമെന്നോർത്താവും
അവിടെ
വ്യാകുലത എന്ന
ചിന്തയിൽ
ഞാനും
പൊട്ടിച്ചിരിച്ചു..
ഇനി
പ്രണയത്തെ
പ്രണയിക്കണ്ട
ഇനി
മരണത്തെ
പ്രണയിക്കുക
ഒടുവിലത്തെ
തോണിക്കാരന്റെ
നീട്ടിയ
മൃദുകരം -
ഏറ്റവും
ലളിതമായ
മൊഴികളിൽ
സ്വാഗതം -
മമതയുടെ
ആകാശഭാവങ്ങളില്ലാതെ
സ്വ:സമർപ്പണം..
ആതുരാലയങ്ങളും
ആരാധനാലയങ്ങളും
ഒരുപോലെ ..
രോഗങ്ങൾ
ദേവതകളാണ്
ഭിഷഗ്വരന്മാർ
ഭക്തർക്കും
ദേവതകൾക്കും
ഇടനിലക്കാർ ..
പ്രാർത്ഥന, വിശ്വാസം
സമർപ്പണം -
രണ്ടു പൂജാ ദിനങ്ങൾ -
സംസ്കൃത സാഹിത്യവും
ദർശനങ്ങളും മുഖ്യവിഷയമായി
പഠിക്കുന്ന ഞാൻ
ഭാരതത്തിന്റെ
സാംസ്ക്കാരിക സമ്പത്തും
മൂല്യ ബോധങ്ങളും
ആധുനിക ലോകത്തിന്റെ
നിർമ്മിതിക്കാവശ്യമായ
രീതിയിൽ പുനരുപയോഗിക്കുന്നതിനെപ്പറ്റി
ചിന്തിക്കുന്നു. നവ കേരള
സാമൂഹ്യപുരോഗതിക്കുള്ള ഒരുപകരണമാണ് ഉന്നത വിദ്യാഭ്യാസം. ലോക മാറ്റത്തിനനുസരിച്ച് കേരള സമൂഹവും അതുൾക്കൊള്ളുകയും അനുകൂലമായ മാറ്റങ്ങള്‍ വരുത്തുകയും വേണം. പുതു തലമുറയുടെ സമഗ്രമായ പുരോഗതിയായിരിക്കണം ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അത് എല്ലാ തട്ടിലും രാഷ്ട്ര നിർമ്മാണത്തിനുതകുന്നതായിരിക്കണം. 1957 ലെ ഇ. എം. എസ്. സർക്കാരിന്റെ വിദ്യാഭ്യാസ ബില്‍, 1987 ലെ നായനാര്‍ സർക്കാരിന്റെ സമ്പൂർണ്ണ സാക്ഷരതാ പ്രസ്ഥാനം , 1996 ലെ വിദ്യാർത്ഥി സൗഹൃദവും പ്രായോഗികതയിലൂന്നിയുള്ളതുമായ പാഠ്യ പദ്ധതികള്‍ ഇവയൊക്കെ ഉന്നത വിദ്യാഭ്യാസത്തെ മൂല്യവത്ക്കരിച്ചിട്ടുണ്ട്. ഉടനേ നടപ്പിൽ വരാനിരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയമനുസരിച്ചുള്ള പരിഷ്ക്കരിച്ച ഡിഗ്രി പി ജി സിലബസുകൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാർത്ഥി താലപര്യത്തെയും സ്വാതന്ത്ര്യത്തേയും മുൻ നിർത്തി
പുനർ നിർവ്വചിക്കുന്നുമുണ്ട്.
ഇപ്രകാരം സാംസ്ക്കാരിക വിനിമയത്തിലും മൂല്യബോധത്തിലും
അധിഷ്ഠിതമായ തലമുറ സമത്വത്തിലും
നന്മയിലും കേന്ദ്രീകൃതമായ
നവകേരള സൃഷ്ടിക്ക്
തങ്ങളുടേതായ പങ്ക് വഹിക്കുമെന്ന്
ഞാൻ വിശ്വസിക്കുന്നു.
നവകേരള സൃഷ്ടി
എന്ന പദ പ്രയോഗം കൊണ്ട്
സാമ്പത്തികമോ
ആകാശത്തേയ്ക്ക്
വിരൽ നീട്ടാത്ത
ഒരു മരം
ചുട്ടുപൊള്ളുന്ന
മണ്ണിലേയ്ക്ക്
തണൽ ചായ്ക്കാത്ത
ഒരു മരം
കിളികുലത്തിന്
കൂടൊരുക്കാൻ
ചില്ല നീട്ടാത്ത
ഒരു മരം
തനിക്കു വേണ്ടി
മാത്രം
തളിർക്കുന്ന
പൂക്കുന്ന
ഒരു മരം
എന്തിനാണ് ?
ശത്രു നിരയ്ക്ക്
നിഷേധ ദ്വന്ദ്വങ്ങൾക്ക്
വെല്ലുവിളിത്തോറ്റങ്ങൾക്ക്
മത്സരച്ചീറലുകൾകൾക്ക്
ഒരു മാറ്റവുമില്ല
അമ്മത്തണലോ
ഉടപ്പിറപ്പോ
പിതൃദായമോ
ഇല്ലാത്ത
ഏകാന്ത സൈന്യത്തിന്
തോൽവി ഉറപ്പാണ്
ഇനിയത്തെ
കൂടുമാറ്റം
മഹാമൗനത്തിലേയ്ക്ക്
മറവിയിലേക്ക്
സമാധിയിലേക്കെന്ന്
സന്ദേഹം..
പൂക്കളെ
ഗന്ധങ്ങളെ
പ്രണയത്തെ
മറന്ന് മറന്ന്
ഞാൻ ..
സ്മൃതിയുടെ
നഷ്ടപ്പെട്ട
നാഗമാണിക്യം
തിരികെത്തരുന്ന
ഒരു
അടയാളവാക്യം
നീ ഓർമ്മയിൽ
വയ്ക്കണേ -
മറുകര
കാണാനാവാത്ത
വിഷാദത്തിന്റെ
ചാവുകടൽ
നീ കാണുന്നില്ല..
ചിന്തകൾ
ആർത്തു വിളയുന്ന
മനോചത്വരങ്ങളിലേക്കും
നീ കണ്ണയയ്ക്കുന്നില്ല ..
സ്വയം മറക്കുന്ന
നിറമൗനത്തിന്റെ
വാചാലതയിലും
നിന്റെ
കണ്ണെത്തുന്നില്ല..
ഞാൻ ഞാനായ്
നിറയുന്ന
ആനന്ദത്തിന്റെ
പുഴയിലും
നീ ഇറങ്ങുന്നില്ല..
ഇനിയൊരു
വെള്ള വിരിച്ച
ആകാശമാർഗ്ഗമേ
കൺമുന്നിലുള്ളൂ
അവിടെയെങ്കിലും
നീയെനിക്കൊപ്പം
നടക്കുമോ?
ആകാശം മുഴുവൻ
നിഴൽ വീശുന്ന
മരത്തിന്റെ
മമതയുടെ
വേരുകൾ ചെന്നു
തൊടുന്നത്
ഒന്നിലുമലിയാത്ത
കല്ലിന്റെ
ഹൃദയത്തിലാണ് ..
ചുറ്റിപ്പിടിയ്ക്കുന്ന
വേരുപടലത്തോടു
മുഖം തിരിക്കുന്ന
കല്ലിനോട്
ഓരോ
ജീവകോശത്തിലും
നീ
നിറഞ്ഞിരിക്കുന്നുവെന്ന്
മരത്തിന്റെ
ഇലച്ചിരി -
നിന്നെ സ്നേഹിക്കുകയെന്നാൽ
തീ പിടിച്ച കാടിന്റെ ഹൃദയത്തെ സ്നേഹിക്കുകയെന്നാണ് -
കാടു പോറ്റുന്ന
കിളികുലത്തിന്റെ മുഴുവൻ
മൃദുലതയ്ക്കും
കൈ നീട്ടുമ്പോൾ
കാടു വിടർത്തിയിട്ട
പച്ചപ്പിൽ
തലചായ്ക്കുമ്പോൾ
ചുട്ടുപൊള്ളി ചുരുണ്ടു -
പിടഞ്ഞുതുള്ളുന്നു
നിന്നെ സ്നേഹിയ്ക്കുകയെന്നാൽ
അലറിച്ചീറുന്ന
അലകടലിനെ
സ്നേഹിക്കുകയെന്നാണ്
ആഴങ്ങളിൽ ഒളിപ്പിച്ചു വച്ച
അനന്തരത്നങ്ങൾ
തിരഞ്ഞുഴറുമ്പോൾ
ചിതറിത്തെറിച്ച് നൂറായ്
നുറുങ്ങി ഒടുങ്ങുന്നു..
നിന്നെ അറിയുകയെന്നാൽ
അതിഗഹനമായ
അകാശത്തെ
അറിയുകയെന്നാണ്
രൂപ ഭാവഭ്രമങ്ങളില്ലാതെ
അറിഞ്ഞറിഞ്ഞ്
ഞാനുമില്ലാതെ
അലിഞ്ഞു ചേരുന്നു ..
കാറ്റായ് വന്നു
തൊടുമ്പോൾ
പ്രാണന് ഏതു
തടവറയും തകർക്കുന്ന
പ്രവാഹവേഗം
നിന്റെ
ശബ്ദസ്പർശത്തിൽ
ഉറ പൊട്ടുന്നു
ആയിരമായിരം
സ്വരനദികളുടെ
മഹാകാശപ്പരപ്പ്
ഉടൽപ്പുതപ്പിലൊന്നു
വിരൽ തൊടുമ്പോൾ
ആകെപ്പൂത്തുലാവുന്ന
കണിക്കൊന്നയുടെ
ഒളിമങ്ങാത്ത
കാന്തിപ്രസരം.
ഹൃദയം കൊണ്ടളന്നു
തന്ന മമത്വ
ഭാവങ്ങളിലൊക്കെ
പരാനുഭൂതികളുടെ
അലയൊടുങ്ങാത്ത
നീല സാഗരം...
കൊടുങ്കാറ്റിനെ
മഹാകാശത്തെ
അലകടലിനെ
തടയാനാവാത്തതു
കൊണ്ടാണ്
കാറ്റായ്
ശബ്ദമായ്
സ്പർശമായ്
നീയെന്നെ
വന്നു തൊടാത്തത്..
ചിരിയോർമ്മയിൽ
നോട്ടപ്പാടിൽ
വെയിലും
മഴയുമറിയാതെ
കാതങ്ങളോളം
നടന്നു
തീർത്തവൾക്ക്
വരൂ എന്ന
വാക്കിന്റെ
പാതിമതി.
ഒന്നു കേൾക്കൂ
എന്നു കരഞ്ഞു
നിന്നവൾക്കും
നില്ക്കൂ എന്നു
പിന്നാലെ വന്ന്
കൈ നീട്ടി
വിളിച്ചവൾക്കും
ഒരു വാക്കിന്റെ
പാതി പോലും
വേണ്ട.
എന്നിട്ടും
ഒരു കടലോളം
ഓർമ്മകളുടെ
മുക്കുടിയിൽ
നൂറ്റൊന്ന് കുടം
കണ്ണീർ ധാരയിൽ
തളർന്ന്
ഉറങ്ങാതിരുന്നു
ഞാൻ -
നൊന്തുരുകി
തിളച്ച് മറിഞ്ഞ്
പാറ പോലെ
നിസ്സംഗരായവർ
കുറേയുണ്ട് -
കലഹിച്ചും
മുറിപ്പെട്ടും
മൗനികളായവരുമതേ.
പ്രതീക്ഷകളിൽ
മുങ്ങിമരിച്ചു
പോയവർ
എത്രയോ -
നിരാസമെന്ന
പദത്തിൽ
പ്രാണനൊടുക്കി
യവരുമതേ-
പ്രണയികളുടെ
ബലിക്കൽപ്പുരകളിൽ
ഹൃദയം
അറുത്തു നിവേദിച്ചവരും
എത്രയോ ..
പേരും മുഖവും
വെളിപ്പെടാതെ
കണ്ണീരുപ്പുപരലിൽ
മരിച്ചു വിറങ്ങലിച്ചത്
ഞാൻ മാത്രം..
എന്തെങ്കിലും
വ്യതിരിക്തമായത്
സൃഷ്ടിക്കാനല്ലെങ്കിൽ
(significant എന്നു
പറയുന്നില്ല )
ഏകാന്തമായ
ഇരിപ്പിടങ്ങൾ
self centered
ആകാനേ
കാരണമാവൂ.
മറ്റൊന്നിന്
പ്രാമുഖ്യമില്ലാത്ത
Discipline ഉം
മറ്റാർക്കും
പഴുതില്ലാത്ത
മനസ്ഥലികളും
അല്ലെങ്കിലേ
ജന്മസിദ്ധം.
കുറച്ചു കൂടി
ഇരുണ്ട
ദുർഗ്ഗമമായ
ഒരു കോട്ടയായി
പരിവർത്തിക്കേണ്ടതുണ്ടോ ?
ഭ്രമണപഥം
നഷ്ടപ്പെട്ട
സൂര്യകാന്ത പ്രശ്നങ്ങൾ .
യാത്രയ്ക്കിടെ കണ്ട
ആകാശത്തിൽ
നിറയെ
നീലിമയും
വെണ്‌മയും
തന്നെ ആയിരുന്നു.
പക്ഷേ നോക്കി
നോക്കിയിരിക്കെ
ഞാൻ യാത്ര ചെയ്യുന്നത്
ആകാശത്തിലൂടെയാണെന്ന്
തോന്നാൻ തുടങ്ങി ..
പിന്നത്തെ അനുഭവം
ഞാൻ തന്നെ ആകാശമായി മാറുന്നതാണ് -
പേടി തോന്നി -
നാമരൂപങ്ങളുള്ള
ഞാനായി
തിരിച്ചെത്താനായില്ലെങ്കിലോ -
ഞെട്ടിത്തിരിച്ചു പോന്നു..
ഇങ്ങിനെ
സ്വയം
ദൃശ്യമായിത്തീരുന്ന
അനുഭവങ്ങൾ
ഒന്നിലേറെയുണ്ട്.
എത്ര
നിഷേധിച്ചാലും
ചിന്ത കൊണ്ടുള്ള
ഈ രൂപാന്തരം
സത്യമാണ്.
ഞാൻ നീയായിത്തീരുന്ന
അദ്വൈതാനുഭൂതി ..
"അപ്പോൾ സൗമ്യ
അണുരൂപത്തിലുള്ള ആ
നിത്യസത്തയുടെ ഭാവങ്ങളാണ്
ഇതെല്ലാം. അത് സത്യമാണ്
അത് നീയാണ്. "
നിന്റെ ആതുര
ശിശ്രൂഷാപ്പെട്ടിയിൽ
വേദനാസംഹാരികളൊന്നുപോലുമില്ല.
പൊട്ടിയൊലിക്കുന്ന
മുറിവുകളിൽ
പുരട്ടാൻ
സ്നിഗ്ദലേപനങ്ങളില്ല
ശ്വാസം മുട്ടിപ്പിടയുന്നവർക്കുള്ള
മൃതസജ്ജീവനികളില്ല
കെട്ടുപോകുന്ന
ജീവനിൽ
തളിയ്ക്കാൻ
സിദ്ധൗഷധങ്ങളൊന്നുമില്ല
മൃത്യു മുഖത്ത്
വലിച്ചിടുന്ന
ചെംപട്ടിന്റെ
നിർവ്വികാരതയുള്ള
കാലഹരണപ്പെട്ട
മരുന്നു കൂട്ടുകൾ
വലിച്ചെറിഞ്ഞേക്കുക
എപ്പോഴെങ്കിലും
കണ്ടെത്താനിടയുള്ള
കരുണയുടെ
തേൻ പുരട്ടിയ
ഒരൊറ്റമൂലി
നിന്നെ സർവ്വരോഗ
സംഹാരകനാക്കട്ടെ ..
Elective,
VAC, SEC . Signature - കോഴ്സുകളുണ്ട്.
നമ്മൾ ആഗ്രഹിക്കുന്ന തരത്തിൽ
Design ചെയ്ത് കൂടയിലിടാവുന്നവ -
മേജർ മൈനർ
നിർദ്ദേശങ്ങൾ
അംഗീകരിക്കുന്നില്ല
എന്ന
അനിഷ്ടത്തിൽ
നിന്നായിരുന്നു
അവളുടെ രോഷപ്രകടനം ..
ഊള , മൂടുതാങ്ങി
തുടങ്ങിയ പദങ്ങളുടെ
ശക്തി മുഴുവൻ
മനസ്സിലായി -
നെഞ്ചിലൊരു
കരിങ്കല്ലെടുത്തു
വച്ചതുകൊണ്ട്
ശ്വാസം കിട്ടാതെ
ഉറക്കം
കാത്തു കിടന്ന
രാത്രിയായിരുന്നു
അത്.
കഴിവുകേട് ,
വിഡ്ഢിത്തം..
ദൗർബ്ബല്യം ,
ഭീരുത്വം..
മാതൃകയല്ല ...
മുഴുവനായും
അറിയുന്ന
ഏറ്റവും
പ്രിയപ്പെട്ടവളും
ഇങ്ങിനെയൊക്കെയാണ്
പറയുന്നത്.
അലങ്കാര വിളക്കുകൾ
പരവതാനികൾ,
ചുറ്റുമതിൽ,
കവാടം,
വെള്ളപൂശൽ,
അടുക്കിയൊതുക്കലുകൾ..
ഗൃഹേശ്വരാ,
നിർമ്മാണ പ്രവർത്തനങ്ങൾ
പൂർണ്ണമല്ലേ -
അരയങ്കാവിൽ
മൂലമന്ത്ര പുഷ്പാർച്ചന
അയ്യൻ കോവിലിൽ
കരിക്കഭിഷേകം
തൃപ്പക്കുടം തേവർക്ക്
നൂറ്റൊന്നു കുടം ധാര ..
പുതുവാമന വിധിച്ചതാണ്
ഏറ്റുമാനൂരപ്പന്
വെള്ളിനൂൽ -
പൂർണ്ണ ത്രയീശന്
പന്തീരാഴി ..
ഇല്ല, കഴിഞ്ഞിട്ടില്ല
ജ്യോതിസ്വരൂപനേ -
വീടെവിടെയാണ് ?
വീട്ടിലേക്കുള്ള
വഴി ഏതാണ്?
തിരക്കുകൾ,
വിളികൾ,
ബദ്ധപ്പാടുകൾ -
എല്ലാമറിയുന്നതു കൊണ്ട്
അതും അറിയാമെന്ന
ഉറപ്പിലായിരുന്നു..
കല്ല്, മണ്ണ്
മണൽ, സിമന്റ്
ഇവ ചേർന്ന
വാർപ്പു മാതൃക
വീടാകുന്ന
മാറ്റ
കാഴ്ചയിലേക്കുള്ള
വഴിയേതാണ് ?
മേമ്പൊടി ചേർക്കാതെ
വിളിച്ചപ്പോൾ
വഴി പറഞ്ഞില്ലല്ലോ.
വീടെവിടെയാണ് ?
വീട്ടിലേയ്ക്കുള്ള
വഴിയേതാണ് ?
വാക്കിൽ
വജ്രകുണ്ഡലങ്ങളുടെ
പ്രഭാപ്രസരം
വാക്കിൽ
പൊരുതി നിന്നവളുടെ
വിളിപ്പേര്..
വാക്കിൽ
മുങ്ങി നിവരാനൊരു
പുണ്യതീർത്ഥം
മണികർണ്ണികാകാരനേ
വാക്കിന്റെ ഉടമസ്ഥതയിൽ
നീയും തടവുകാരൻ
വഴിമരങ്ങളൊക്കെ
മലർവിതറി
രാജാവിനെ
എതിരേല്ക്കുന്നുണ്ടാവാം
കിളികൾ
വന്ദിഗീതം
പാടുന്നുണ്ടാവാം..
എത്ര
വാചാലമാണീ
ദിനങ്ങൾ ..
തോരാത്ത മഴയും
മരങ്ങൾക്കിടയിൽ
തിങ്ങിക്കൂടുന്ന
ഇരുട്ടും തോർന്നാലും
മഴയായ് പെയ്യുന്ന
ചെറുകാറ്റനക്കവും
ആകെ
ഇറുത്തു നില്ക്കുന്ന
ഉച്ചകളുമുള്ള
കർക്കിടകം
വല്ലാതെ
ഉലച്ചിട്ടുണ്ട്..
ഇതുപോലുള്ള
ഒരു പകൽ
ഡിബി കോളേജിന്റെ
ഓഫീസ് വരാന്തയിൽ
മഴയായ് പെയ്തു നിന്നിട്ടുണ്ട്.
'എന്റെ ബ്രദറിന് ഇന്റർവ്യൂ കാർഡ്
വന്നിട്ടില്ല
316 മാർക്കുണ്ട്
ഫോർത്ത് ഗ്രൂപ്പിന്
അപേക്ഷിച്ചിരുന്നു.
മറ്റെവിടെയും കൊടുത്തിട്ടില്ല..'
സൂപ്രണ്ടിനോട്
ഇങ്ങിനെയൊക്കെത്തന്നെയാവണം
പറഞ്ഞത് , കണ്ണിൽ നിന്ന്
മഴ പൊഴിഞ്ഞത്
നന്നായോർക്കുന്നു..
അച്ഛന്റെ മരണശേഷം
ആദ്യമായി കോളേജിൽ പോയതാണ്.
കുട്ടന്റെ അഡ്മിഷൻനെന്തായെന്നന്വേഷിക്കാനാണ് ഓഫീസിൽ പോയത്.
അങ്ങിനെ ഒരന്വേഷണമേ
വേണ്ടി വന്നുള്ളൂ. കുട്ടന്
ഫോർത്ത് ഗ്രൂപ്പിന്
പ്രവേശനം കിട്ടി.
കല്ലു കൊണ്ടുള്ള
ഒരു ശ്രീകോവിലിനു
മുന്നിൽ നില്ക്കുന്നു.
കയ്യിലൊരു സ്റ്റീൽ ഗ്ലാസിൽ എണ്ണയുണ്ടായിരുന്നു
അത് മറ്റൊരു പാത്രത്തിലേക്ക് മറിഞ്ഞു പോയി. വെള്ളം കലർന്ന എണ്ണ ഞാൻ കൽവിളക്കിൽ
ഒഴിക്കുന്നതാണ് സ്വപ്നം.
ഒരു ചെറിയ ട്രെയിൻ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു വല്യ കല്ലിൽ തട്ടി
അതിന്റെ ദിശ മാറിപ്പോയതാണ് മറ്റൊരു സ്വപ്നം -
എത്രയോ കാലമായി
സങ്കടം പറയുന്നു..
ഒരൊടുക്കത്തെ
സങ്കടം പറച്ചിൽ
സാധിക്കുമോ,
എന്നിട്ടെല്ലാം
കുടഞ്ഞ് കളഞ്ഞ്
ഏകമുഖിയാകുന്ന
അവസ്ഥ. ഒരു പണ്ഡിതീയുഗം
തുടങ്ങുന്നു,
വിരാമ കാലവും . .
എന്തൊരു
നുണകളാണ്
കല്പനകൾ -
ഒന്നും
പഴയതു
പോലെയാവില്ല.
ഒന്നും
ബാക്കിയാവുന്നില്ല.
മാദ്ധ്യമം തന്നെ
മായ്ച്ചു കളയാം..
മതി. വിരാമം.
വേദാന്ത സിദ്ധാന്തങ്ങളേക്കാൾ രസസിദ്ധാന്തങ്ങളാണ്
കേട്ടതെന്നു പറയാം -
രാജേന്ദ്രൻ , മുരളീമാധവൻ
വി.ആർ മുരളീധരൻ
പി.വി. നാരായണൻ
സുന്ദരേശ്വരൻ
പി.വി. രാമൻകുട്ടി
താങ്കളുടെ
സുരേന്ദ്രൻ മാഷ് -
അജു . കെ. നാരായണൻ
കെ.എസ്. ഷൂബ
വത്സലൻ വാതുശ്ശേരി ..
ഇനിയുമുണ്ട് പേരുകൾ -
ക്ലാസ്സിൽ
സാഹിത്യ വിദ്യാർത്ഥികളായിരുന്നുവെങ്കിൽ
നന്നായിരുന്നു
എന്നുപറഞ്ഞ്
എന്നെ പുറത്തേയ്ക്കു
മാറ്റി നിർത്താൻ
ആഗ്രഹിച്ച
താങ്കളും -
സങ്കല്പത്തിലെ
ക്രാന്തദർശിയായ
മേധാവി എവിടെ ?
ആചാര്യൻ
അപരലോകത്തിന്റെ
സ്രഷ്ടാവായി മാറുന്നത്
അനുഭവിച്ചിട്ടുണ്ട് ഞാൻ -
ഉള്ളിൽ രസം നിറഞ്ഞ്
അലൗകികാനുഭൂതിയിൽ
സ്വയമലിഞ്ഞിട്ടുണ്ട്.
സ്മൃതിശുദ്ധികളിൽ
വീണ്ടുമാ ആനന്ദലോകത്തിന്റെ
വിശ്രാന്തിയിലേക്ക്
തിരിച്ചു പോയിട്ടുമുണ്ട്. ശരീര
ബദ്ധമല്ലത്.
അസാധാരണം,
അനിർവ്വചനീയം ..
എല്ലാ അനുഭവങ്ങളേയും
രേഖപ്പെടുത്താൻ
വാക്കുകളില്ല ഭാഷയിൽ.
അതുകൊണ്ടാണ്
കവിതയുണ്ടായത്.
മാനുഷ്യകത്തിന്റെ
പരിമിതികളിൽ നിന്ന്
ഉയർന്നുയർന്ന്
പ്രകാശ ലോകങ്ങളെ
ചുംബിക്കുന്ന
അവസ്ഥയുണ്ട്.
താങ്കളും
ശിക്ഷക പദവിയിൽ
നിന്നുയർന്ന്
രക്ഷകനായും
പിതൃബിംബമായും
പരിണമിക്കുകയും
അസാധാരണ
പ്രകാശ ലോകങ്ങൾ
സൃഷ്ടിക്കുകയും
ചെയ്തിട്ടുണ്ട്.
അറിഞ്ഞിട്ടുണ്ട്.
തീർച്ച .
എഴുതിയെഴുതി
ചോരതുപ്പുന്ന ഹൃദയം
ചവിട്ടിയരച്ചു
നടന്നു പോകുന്ന
വഴിയാത്രക്കാർ
കണ്ണീർക്കനലിൽ
ചുട്ടു വെന്ത
ഉടൽ തിന്നു തീർക്കുന്ന
സുഹൃത്തുക്കൾ
കാഴ്ചകളുടെ
കടന്നൽക്കൂട്
പെരുക്കുന്ന
തലച്ചോറ് ചുഴ്ന്നു
നോക്കുന്ന
സഹയാത്രികൻ
വിഷാദത്തിന്റെ
മൃതിയുടെ
കറുത്ത പൂക്കൾ കൊണ്ട്
എല്ലാവർക്കും
അത്താഴ സദ്യ -
ഉപ്പേറുന്നതു
കുറ്റമായ്ക്കണ്ട ബാല്യം
ഉപ്പേറാതെ കുറയാതെ
സമരസപ്പെടാൻ
പണിപ്പെട്ട കൗമാരം
ഉപ്പേറി കയ്ച്ച യൗവ്വനം
ഉപ്പേറിയാലും
കുറഞ്ഞാലും
ഒന്നുമില്ലെന്നറിഞ്ഞ
വർത്തമാന കാലം
ആ ഒരൊറ്റ
അറിവിലാണ്
തലകീഴായി നില്ക്കുന്ന
വംശവൃക്ഷത്തിന്റെ
മുകളറ്റം കണ്ടത് ..
വിത്തിനുള്ളിൽ
ആൽമരം
ഒളിച്ചിരുന്നത്..
നാമരൂപങ്ങളുടെ
ഉറയൂരി നീരൊഴുക്കുകളെല്ലാം
മഹാസാഗരമായത്
തടവിടങ്ങളിൽത്തന്നെ
സ്വയം ബന്ധിച്ച്
സ്വാതന്ത്ര്യം അളന്നത്..
പരമ തേജസ്സിലലിയുന്ന
മൃതി മോക്ഷത്തോളം
മധുരതരമായത് - -
കല്യാണ സൗഗന്ധികം
തേടിപ്പോയി
കാവൽക്കാരന്റെ
കുന്തമുനയിൽ
ഉണർന്നിരുന്നവനോട്
പൂക്കളെപ്പറ്റിപ്പറയാനാവില്ല
കല്ലും മുള്ളും ചവിട്ടിയ
കാടാറുമാസത്തിന്റെ
കയ്പു ചവച്ചു
തുപ്പിയവനോട്
ഹൃദയത്തിൽ നിറഞ്ഞു
തുളുമ്പുന്ന
മധുപാത്രത്തെപ്പറ്റി
പറയുകയേ വയ്യ
കൂരിരുട്ടിൽ
ഒരേ കണ്ണു കൊണ്ടു കണ്ട
ഏകതാരകത്തെയും
കുത്തിക്കൊലപ്പെടുത്തുന്ന
നിർദ്ദാക്ഷിണ്യത്തോട്
പ്രതീക്ഷയുടെ
മരതക ദ്വീപിനേപ്പറ്റി
പറയാനാവില്ല
പക്ഷേ
നിസ്സംഗതയുടെ
കണക്കു
പുസ്തകം തുറക്കാം
അക്കങ്ങളെപ്പറ്റി പറയാം
അവയ്ക്ക് രക്തവും
മാംസവും കൊടുത്ത്
ജീവൻ പകർന്നതിനെപ്പറ്റിയല്ല
നിർവ്വികാരമായ
രേഖകൾ കൊണ്ട്
അവ സൃഷ്ടിച്ച
ഭൗതിക ചലനങ്ങളെപ്പറ്റി മാത്രം.
No comments:
Post a Comment